ന്യൂഡൽഹി: ഇന്ത്യൻ പാസ്പോർട്ട് അസാധുവാണെന്ന് പറഞ്ഞ് അരുണാചൽ പ്രദേശ് സ്വദേശിനിയെ ചൈനയിലെ ഷാംഗ്ഹായ് വിമാനത്താവളത്തിൽ 18 മണിക്കൂർ തടഞ്ഞുവച്ചു. പാസ്പോർട്ടിൽ ജനനസ്ഥലമായി അരുണാചൽ പ്രദേശ് എന്ന് രേഖപ്പെടുത്തിയത് അംഗീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞായിരുന്നു വിമാനത്താവള അധികൃതർ തടഞ്ഞുവച്ചത്.
പ്രേമ തോംഗ്ഡോക്ക് എന്ന യുവതിയാണ് ലണ്ടനിൽ നിന്ന് ജപ്പാനിലേക്കുള്ള യാത്രക്കിടെ ഷാംഗ്ഹായ് വിമാനത്താവളത്തിൽ എത്തിയത്. വിമാനത്താവളത്തിൽ മൂന്ന് മണിക്കൂർ ട്രാൻസിറ്റ് സമയം മാത്രമാണ് യുവതിക്ക് ഉണ്ടായിരുന്നത്. എന്നാൽ സുരക്ഷാ പരിശോധനക്കിടെ അധികൃതർ ഇവരെ തടഞ്ഞുവയ്ക്കുകയും പാസ്പോർട്ട് അസാധുവായി പ്രഖ്യാപിക്കുകയുമായിരുന്നു.
ഇന്ത്യൻ പാസ്പോർട്ട് എന്തുകൊണ്ട് അസാധുവായി കണക്കാക്കുന്നുവെന്ന തന്റെ ചോദ്യത്തിന് അധികൃതർക്ക് രേഖാമൂലമുള്ള മറുപടി ഉണ്ടായിരുന്നില്ല. ചൈനീസ് പൗരയായതുകൊണ്ട് ചൈനീസ് പാസ്പോർട്ട് എടുക്കണമെന്ന മറുപടിയാണ് ലഭിച്ചതെന്നും പ്രേമ പറഞ്ഞു.